Wednesday 14 March 2018

പുഴമുതൽ പുഴവരെ


മലകളെയും പുഴകളെയും  കൊന്നൊടുക്കിയ കഥകളായിരിക്കും മനുഷ്യർക്ക് അധികവും പറയാനുണ്ടാവുക. എന്നാൽ ഇവിടെ പാലത്തിങ്ങലിൽ വർഷങ്ങൾക്ക് മുൻപ് നൂറുക്കണക്കിനാളുകൾ ചേർന്ന് ഒരു പുഴ വെട്ടിയുണ്ടാക്കി.. മാതൃഭൂമിയിൽ എഴുതിയ ആ കഥ ഇവിടെ വായിക്കാം... 






Thursday 4 January 2018

സമാധാനത്തിന്റെ ഗൃഹം


തിരൂരങ്ങാടി യത്തീംഖാനയുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളെക്കുറിച്ച്
  30-12-2017ലെ മാതൃഭൂമി മിഴിപേജിൽ പ്രസിദ്ധീകരിച്ച പ്രത്യേക ഫീച്ചർ







Thursday 24 August 2017


1921-ൽ തിരൂരങ്ങാടി കേന്ദ്രീകരിച്ചുണ്ടായ മലബാർ കലാപത്തിന്റെ 96-ാം വാർഷികത്തിൽ ബ്രിട്ടീഷുകാരുടെ തിരൂരങ്ങാടിയിലെ അന്നത്തെ ആസ്ഥാനമായിരുന്ന ഹജൂർ കച്ചേരിയെക്കുറിച്ച് 17-8-2017ന് മാതൃഭൂമിയിൽ വന്ന പ്രത്യേക റിപ്പോർട്ട്.











പൂക്കിപ്പറമ്പ് വാളക്കുളത്തെ ആയിഷയും അവിടത്തെ കുറച്ച് പെൺകുട്ടികളും നേടിയെടുത്ത കായിക മികവിനെക്കുറിച്ച് മാതൃഭൂമിയിലെ മിഴി പേജിൽ 12-8-2017 ന് പ്രസിദ്ദീകരിച്ച പ്രത്യേക റിപ്പോർട്ട്.




Saturday 22 April 2017




വരണ്‌ട മണ്ണ്‌,
കലങ്ങിയ കണ്ണുകള്‍
പടിയിറങ്ങിയ ചിരി
തിരിഞ്ഞുനടന്ന മരണം.

ഒടുക്കം,
നേർത്തൊരു കയറില്‍
ജീവിതം കെട്ടിയിട്ടു.




(പടം: വെഞ്ചാലി വയൽ)

ബിരിയാണിവെപ്പുകാരായ പരപ്പനങ്ങാടിയിലെ പണ്ടാരികളെക്കുറിച്ച് മാതൃഭൂമി മിഴി പേജിൽ വന്ന സ്‌പെഷ്യൽ റിപ്പോർട്ട് 18.2.2017





Sunday 15 January 2017

അഡ്വ: മൊയ്തീൻ കുട്ടി ഹാജി എന്ന നമ്മുടെ വക്കീൽ ഹാജി








പാലത്തിങ്ങൽ പ്രദേശത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ധിഷണശാലിയായിരുന്നു മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വക്കീൽ ഹാജി.ചരിത്രം സംസാരിക്കുമ്പോൾ മാത്രം പറയേണ്ടുന്ന വ്യക്തി എന്നതിനപ്പുറം സമൂഹത്തിലെ നന്മകളിലും പുരോഗതിയിലും മാതൃകയാക്കേണ്ടുന്ന വ്യക്തിയുമാണ് അദ്ദേഹം.ആർക്കും നിഷേധിക്കാനാവാത്ത നിറസാന്നിധ്യവുമായിരുന്നു വക്കീൽ ഹാജി.

ഉറച്ച ആദർശ നിഷ്ഠയിൽ ജീവിച്ചിരുന്ന അദ്ദേഹം മുസ്ലിംലീഗ് രാഷ്ട്രീയത്തിലും കേരളത്തിലെ നവോത്ഥാന മുന്നേറ്റമായ മുജാഹിദ് ആദർശത്തിലും ഒരേസമയം ഉറച്ചുനിന്ന വ്യക്തിത്വമാണ്.കേരളീയ മുസ്ലിംരാഷ്ട്രീയ ചരിത്രവും മുസ്ലിം നവോത്ഥാനവും മായ്ച്ചുകളയാൻ ശ്രമിച്ചാലും മറന്നുകളയാൻ ആഹ്വാനം ചെയ്താലും രേഖപ്പെടുത്തപ്പെട്ട സത്യത്തിൽ മാറ്റം വരുത്താനാവില്ലെന്ന പക്ഷമാണ് പ്രചരിപ്പിക്കപ്പെടേണ്ടത്.എം.കെ.ഹാജിയും കെ.എം.മൗലവിയും നിലകൊണ്ട വഴിയിൽ അവരോടൊപ്പം നമ്മുടെ മണ്ണിലൂടെ അഭിമാനത്തോടെ തലയുയർത്തി നിൽക്കേണ്ടത് കാണിച്ചുതന്ന മഹാനാണ് വക്കീൽ ഹാജി.പാലത്തിങ്ങലിലെ മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-വികസന രംഗത്ത് ഇന്നിന്റെ സാഹചര്യത്തിലും മാതൃകയാക്കാൻ നാം മറക്കാതിരിക്കേണ്ടുന്ന വ്യക്തിത്വവുമാണ് മൊയ്തീൻ കുട്ടി ഹാജി.



    മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നതിന് പാലത്തിങ്ങലിൽ നേതൃത്വം കൊടുത്തത് വക്കീൽ ഹാജിയാണ്.പൗരോഹിത്യവും സാമ്പ്രദായിക വാഴ്ച്ചകളും ജനങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും നിശ്ചയിക്കുകയോ മരവിപ്പിച്ചുനിർത്തുകയോ ചെയ്തിരുന്ന കാലമാണ് നമുക്കുള്ള ചരിത്രം.ഇത്തരം സാഹചര്യത്തെ ചോദ്യം ചെയ്തു കടന്നുവെന്ന നവോത്ഥാന മുന്നേറ്റങ്ങളെ തുടക്കത്തിലെ കുഴിച്ചുമൂടാൻ പദ്ധതിയിട്ട ചരിത്രം എല്ലാ നാട്ടിലുമുണ്ടായിരുന്നു.എന്നാൽ വക്കീൽ ഹാജിയെപ്പോലുള്ള സമുദായ സ്നേഹികൾ നിശ്ചയദാർഢ്യത്തോടെ നേതൃത്വം നൽകിയതോടെയാണ് പാലത്തിങ്ങലിൽ അക്കാലത്ത് തന്നെ മുജാഹിദ് ആശയപ്രചാരണത്തിന് വഴിതുറന്നത്.മസ്ജിദുൽ ഹിലാൽ എന്ന നാമകരണത്തിൽ പാലത്തിങ്ങലിൽ മുജാഹിദ് ജുമാമസ്ജിദ് സ്ഥാപിക്കുന്നതും വക്കീൽ ഹാജിയുടെ നേതൃത്വത്തിലുള്ള ശ്രമഫലമായാണ്.സ്ത്രീകൾക്ക് പള്ളിയിൽ പോയി നമസ്‌ക്കരിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ നൽകുകയും പ്രബോധന രംഗം കൂടുതൽ സജീവമാവുകയും ചെയ്തു.അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ശുദ്ധവിശ്വാസത്തെ കുഴിച്ചുമൂടിയിരുന്ന ജനതയെ ബോധവത്ക്കരിക്കുന്നതിന് നേതൃത്വം നൽകി.പൗരോഹിത്യ ആധിപത്യത്തിന്റെ രീതികളെ ചോദ്യം ചെയ്യുന്ന ആശയപ്രചാരണം സജീവമായതോടെ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു എന്നത് സ്വാഭാവികം.

മുസ്ലിംകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് മുസ്ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയത്തിന് സാധിക്കുമെന്ന ബോധ്യത്താൽ ലീഗിലൂടെ ഹാജി നടത്തിയ വിപ്ലവവും പാലത്തിങ്ങലിൽ നിന്നും വ്യാപിച്ചു.അറുപത്-എഴുപത് കാലഘട്ടങ്ങളിൽ കേരള നിയമസഭയിൽ മലബാറിൽ നിന്നുള്ള ശക്തമായ സാന്നിധ്യമായിരുന്നു പാലത്തിങ്ങലിൽ നിന്നുള്ള അഡ്വ: എം.മൊയ്തീൻ കുട്ടി ഹാജി.അദ്ദേഹത്തിന്റെ നിയമസഭാ സാമാജിക കാലഘട്ടത്തിൽ അവതരിപ്പിക്കാറുള്ള ബില്ലുകൾ സെലക്ട് കമ്മറ്റിക്ക് അയക്കുമ്പോൾ സഭാധ്യക്ഷൻമാർ മൊയ്തീൻ കുട്ടി ഹാജിയെയും ചേർക്കാറുണ്ടായിരുന്നെന്ന് സമകാലികർ ഓർക്കുന്നു.പല വിഷയങ്ങളിലും നിയമവശങ്ങൾ വിശദമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

  1952 മുതൽ മദ്രാസ് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് രൂപീകൃതമായ മുസ്ലിം സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് മൊയ്തീകുട്ടി ഹാജി പൊതുപ്രവർത്തനത്തിൽ സജീവമായത്.

1960-ൽ പെരിന്തൽമണ്ണയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.ഐ-ലെ ഇ.പി.ഗോപാലനോട് 4,527 വോട്ടിന് പരാജയപ്പെട്ടു.പിന്നീട്, 1965-ൽ നടന്ന തിരഞ്ഞടുപ്പിൽ കൊണ്ടോട്ടിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.കോൺഗ്രസിലെ എം.ഉസ്മാനെ 9,583 വോട്ടിനാണ് എം.മൊയ്തീൻ കുട്ടി ഹാജി പരാജയപ്പെടുത്തിയത്.1967-ൽ താനൂരിൽ നിന്ന് മത്സരിച്ച് രണ്ടാം തവണയും കേരള നിയമസഭയിലെത്തി.കോൺഗ്രസിലെ ടി.എ.കുട്ടിയെ 18,728 വോട്ടിനാണ് അന്ന് പരാജയപ്പെടുത്തിയത്.1970-ൽ മങ്കട മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിലെ പാലൊളി മുഹമ്മദ് കുട്ടിയെ 6,341 വോട്ടിന് പരാജയപ്പെടുത്തിയും മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിൽ എത്തി.

1954-ൽ മലബാർ ജില്ലാ മുസ്ലിംലീഗിന്റെ സമ്മേളനം നടന്നത് പാലത്തിങ്ങലിലായിരുന്നു.മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള ആ സമ്മേളനം പാലത്തിങ്ങലിൽ നടത്തുന്നതിന് ചുക്കാൻ പിടിച്ചത് എം.മൊയ്തീൻ കുട്ടി ഹാജിയായിരുന്നു.


മുസ്‌ലിംലീഗില്‍ പിളർപ്പുണ്‌ടായപ്പോള്‍ വക്കീല്‍ ഹാജി അഖിലേന്ത്യാ ലീഗിനൊപ്പമായിരുന്നു. പിന്നീട്‌ മരണംവരെ അഖിലേന്ത്യാ ലീഗിനൊപ്പം തന്നെയായിരുന്നു അദ്ദേഹം.


 1977—ല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന്‌ മത്സരിച്ചെങ്കിലും ജി.എം. ബനാത്ത്‌വാലയോട്‌  പരാജയപ്പെട്ടു.


പാലത്തിങ്ങലിലെയും പരിസരങ്ങളിലെയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വക്കീൽ ഹാജി എല്ലാവരും കേൾക്കാൻ കൊതിച്ചിരുന്ന ഉപദേശകൻ കൂടിയായിരുന്നു.തനിക്ക് ലഭിച്ച ലോകപരിചയവും അറിവും നാട്ടുകാർക്ക് ഉപകരിക്കുന്ന തരത്തിൽ പ്രയോജനപ്പടുത്താനും അദ്ദേഹം സദാസന്നദ്ധനായിരുന്നു.വക്കീൽ ഹാജിയെക്കുറിച്ച് പറയുമ്പോൾ അന്നത്തെ യുവാക്കളും കുട്ടികളുമായിരുന്നവർ ഇന്നും വല്ലാത്തൊരു ആവേശത്തോടെയാണ് ഓർക്കുന്നത്.

മതവിശ്വാസത്തിൽ കണിശത പുലർത്തുകയും മതവിഷയങ്ങളിൽ അവഗാഹവും ഉണ്ടായിരുന്നു.പരിശുദ്ധ ഖുർആനിന്റെ വലിയൊരു ഭാഗവും അദ്ദേഹത്തിന് മന:പാഠമായിരുന്നു.നമസ്‌ക്കാരങ്ങൾക്ക് ഇമാമായി നിൽക്കാറുണ്ടായിരുന്ന വക്കീൽ ഹാജി മനോഹരമായി ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നെന്നും പ്രായമായവർ ഓർക്കുന്നു.
അക്കാലത്ത് ജനങ്ങൾ ഏറെ പരിഭ്രാന്തരായ സൂര്യഗ്രഹണം ഉണ്ടായപ്പോൾ പാലത്തിങ്ങലിൽ  ഗ്രഹണ നമസ്‌ക്കാരം നടന്നിരുന്നു.നമസ്‌ക്കാരത്തിന് നേതൃത്വം നൽകിയത്  വക്കീൽ ഹാജി ആയിരുന്നെന്ന് അന്ന് നമസ്‌ക്കാരത്തിൽ പങ്കെടുത്തവർ ഓർക്കുന്നുണ്ട്.

തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടന്ന മത-വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ട്രീയ വിപ്ലവത്തിലും വക്കീൽ ഹാജിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.എം.കെ.ഹാജിയും കെ.എം.മൗലവിയും മുൻകയ്യെടുത്ത് തിരൂരങ്ങാടി യത്തീംഖാന സ്ഥാപിച്ചപ്പോൾ അവരോടൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ചു.തിരൂരങ്ങാടി യത്തീംഖാന വൈ.പ്രസിഡന്റ്്,പി.എസ്.എം.ഒ.കോളേജ് മനേജിങ് കമ്മറ്റിയംഗം എന്നി നിലകളിലും പ്രവർത്തിച്ചു.കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന ഓർഫനേജ് കൺട്രോൾ ബോർഡിലും അദ്ദേഹം സേവനത്തിലുണ്ടായിരുന്നു.

1983 സെപ്റ്റംബർ-6നായിരുന്നു വക്കീൽ ഹാജിയുടെ മരണം.ലളിതജീവിതവും കറപുരളാത്ത വ്യക്തിത്വവുമായ നവോത്ഥാന നായകനെയാണ് കേരളീയ സമൂഹത്തിനും വിശിഷ്യാ പാലത്തിങ്ങലുകാർക്കും അന്ന് നഷ്ടമായത്.ചരിത്രം ആവേശമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങൾ പാലത്തിങ്ങലിലെ പുതിയ തലമുറയ്ക്ക് വക്കീൽ ഹാജിയോടുള്ള കടപ്പാട്.


NOTE:  മുൻപ് വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ വിവരങ്ങൾ ഈ എഴുത്തിൽ ഞാൻ ചേർത്തിട്ടുണ്ട്.കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും വിധേയമാക്കാവുന്നതാണ്. നാട്ടുകാരനെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ പങ്കുവെക്കുന്ന ചെറിയൊരു എഴുത്താണിത്.                    -ഷനീബ് മൂഴിക്കൽ-

Friday 21 October 2016

ആദ്യം പൂട്ടേണ്‌ടത്‌ വള്ളിക്കുന്നിലെ മദ്രസകളായിരിക്കില്ലേ..

അപ്പറഞ്ഞതുമാത്രമാണ് ശരിയെങ്കിൽ ആദ്യം അടച്ചുപൂട്ടേണ്ടത് വള്ളിക്കുന്നിലെ മദ്രസകളായിരിക്കില്ലേ..






 അടുത്തിടെ ഉയർന്നുവന്ന ഇസ്്‌ലാമിക് പ്രീ-സ്്്കൂളുകളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി.
എന്റെ മകളെ ഞാൻ പറഞ്ഞയക്കുന്നത് തിരൂരങ്ങാടിയിലുള്ള അത്തരത്തിലൊരു സ്ഥാപനത്തിലാണെന്നതിനാൽ ചില കാര്യങ്ങൾ പങ്കുവെക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ നിലവിലുള്ള ഈ സമ്പ്രദായം ഏതാനും വർഷം മുൻപാണ് ഇന്ത്യയിൽ തുടങ്ങിയത്.ഈ സ്ഥാപനങ്ങളെ ഇപ്പോൾ വിമർശിക്കാനിറങ്ങിയിരിക്കുന്നവരുടെ ഇഷ്ടസുഹൃത്തും നേതാവും മാതൃകാ പുരുഷുനുമൊക്കെയായ ഡോ.ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരും പ്രവർത്തകരും മുൻകയ്യെടുത്താണ് കോഴിക്കോടിനടുത്തുള്ള സ്ഥലം കേന്ദ്രമാക്കി ഈ സ്ഥാപനങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യമായി പരിചയപ്പെടുത്തിയതും ഇപ്പോൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ കേന്ദ്രത്തിന് കീഴിലാണ് ഇന്ത്യയിലെ മറ്റുസ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്നാണ് മേധാവികളുടെ സംസാരത്തിൽ നിന്നും മനസ്സിലായത്. അധ്യാപകർക്കുള്ള പരിശീലനവും കുട്ടികൾക്കുള്ള പുസ്തകങ്ങളടക്കമുള്ള സ്റ്റഡിമെറ്റീരിയലുകളും നൽകുന്നതും അവരാണ്.

മടവൂർ വിഭാഗം കെ.എൻ.എം.സംസ്ഥാന പ്രസിഡന്റ് സി.പി.ഉമർ സുല്ലമി,വൈസ് പ്രസിഡന്റ് ഡോ.ഇ.കെ.അഹമ്മദ് കുട്ടി തുടങ്ങിവർ നേതൃത്വം കൊടുക്കുന്ന തിരൂരങ്ങാടിയിലെ സ്‌കൂളിലാണ് എന്റെ മകൾ പോകുന്നത്.

ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന അപകടങ്ങളൊന്നും ഈ സ്ഥാപനങ്ങൾക്കില്ലെന്നാണ് അനുഭവം.മതം പരിശീലിക്കുന്നത് ചെറുപ്പത്തിലായാലും വലിപ്പത്തിലായാലും അപകടമാണെന്ന് അഭിപ്രായമുള്ളവർക്ക് ഇത് അപകടമായി തോന്നുമെന്നത് സ്വാഭാവികം.

ഖുർആൻ നോക്കി വായിക്കുന്നതിനും ചെറിയൊരുഭാഗം ഹൃദ്യസ്ഥമാക്കുന്നതിനുമുള്ള പരീശീലനം ഇവിടെ നൽകുന്നുണ്ട്. മലയാളം,അറബി,ഇംഗ്ലീഷ് ഭാഷകളുടെ പ്രാഥമിക പഠനം,ഡ്രോയിങ്ങ്/കളറിങ് പരിശീലനം.മലയാളം,ഇംഗ്ലീഷ്,അറബി നഴ്‌സറി ഗാനങ്ങളുടെ പരീശീലനം,സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിനുതകുന്ന മത്സരങ്ങൾ,കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സംവിധാനങ്ങളും സമയവും,പോഷകാഹരങ്ങൾ കഴിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഈ നഴ്്‌സറിയിൽ നൽകുന്നുണ്ട്.ഉച്ചക്ക് ഒന്നരവരെയാണ് പ്രവർത്തന സമയം.

മുസ്‌ലിം എന്ന നിലക്കുള്ള ധാർമിക ചിട്ടകളുടെ പ്രാഥമികമായ ചില കാര്യങ്ങൾ ശീലമാക്കാൻ സഹായിക്കുന്ന തരത്തിലാണ് സിലബസ്.മുൻകാലത്ത് മദ്രസയിൽ നിന്ന് ശീലിപ്പിച്ചവ പുതിയ രൂപത്തിൽ കുറച്ചുനേരത്തെ ശീലിപ്പിക്കുന്നുവെന്നു ചുരുക്കം.ഇസ്‌ലാംമത വിശ്വാസിയായ ഒരു രക്ഷിതാവ് ഈ സ്ഥാപനം ഇഷ്ടപ്പെടാൻ കാരണം ഇതായിരിക്കാം.ഇവിടത്തെ പഠനത്തിന് ശേഷം മറ്റു സ്‌കൂളുകളിൽ അത്് എവിടെയായിരുന്നാലും പഠനം തുടരാനുതകുന്ന തരത്തിലുള്ള നഴ്‌സറിതല പഠനമാണ് നൽകുന്നത്.

ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈ കഴുകണമെന്നും,ദൈവത്തിന്റെ നാമം ഉച്ചരിച്ചാണ് കഴിക്കുന്നത് ആരംഭിക്കേണ്ടതെന്നും,കഴിക്കുന്നതിനിടെ അനാവശ്യമായി സംസാരിക്കരുതെന്നും,കഴിച്ചുകഴിഞ്ഞാൽ ദൈവത്തിന് നന്ദി പറയണമെന്നും നാലുവയസ്സായ മകൾ ശീലിച്ചിട്ടുണ്ട്. 

ടോയ്്‌ലെറ്റിൽ  കയറുമ്പോൾ നിർബന്ധമായും ചെരിപ്പ് ധരിക്കണമെന്നും,ഉറങ്ങുന്നതിന് മുൻപും എണീറ്റതിന് ശേഷവും ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണമെന്നും അവൾ ശീലിച്ചിട്ടുണ്ട്.

ഉപ്പയുടെ അസുഖം ശരിക്കും മാറ്റിക്കൊടുക്കണേ പടച്ചവനേ എന്നവൾ കൈ ഉയർത്തി പ്രാർഥിക്കാറുണ്ട്.മുതിർന്നവരെ നീ എന്ന് വിളിക്കരുത് നിങ്ങൾ എന്നാണ് വിളിക്കേണ്ടതെന്ന് അവൾക്കറിയാം.

മൊബൈലിൽ അധികനേരം കളിച്ചിരിക്കാൻ പാടില്ല എന്ന് എന്നെ നോക്കി അവൾ പലതവണ  പറഞ്ഞതിനാൽ ഫെയ്‌സബുക്കിലും വാട്ട്‌സാപ്പിലും ഇറങ്ങി നടക്കുന്ന സമയം ഞാൻ കുറച്ചിട്ടുണ്ട്.നല്ല ശീലങ്ങൾ പരിചയപ്പെടുത്തുക എന്നതുമാത്രമാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.കർശനമായ പഠനരീതികളോ നിർബന്ധിച്ചുള്ള വർക്കുകളോ ഒന്നുമില്ല.ക്ലാസ് റൂം മുഴുവൻ ഓടിനടന്ന് കളിച്ച് അല്പം പഠനം മാത്രമാണ് ഉള്ളത്.

കൊച്ചുടിവിയിലെ ഡോറയുടെ പ്രയാണവും,മാതൃഭൂമിയിലെ വക്രദൃഷ്ടിയും നല്ലവാർത്തയും,ഏഷ്യാനെറ്റിലെ മുൻഷിയും ഒരുമിച്ചിരുന്ന്് കാണാൻ ഞങ്ങൾക്ക്്് ഇപ്പോഴും പ്രയാസമുണ്ടാവാറില്ല.

പിണറായിയാണ് ഇപ്പോൾ മുഖ്യമന്ത്രി എന്നു പലതവണപറഞ്ഞു കൊടുത്തിട്ടും ഉമ്മൻചാണ്ടിയെ ടിവിയിലും പത്രത്തിലും കാണുമ്പോൾ ഇയാളാണ് മുഖ്യമന്ത്രിയെന്നാണ് അവളിപ്പോഴും പറയുന്നതെന്ന പ്രശ്‌നമുണ്ടെന്ന് മാത്രം.(അതുചില കോൺഗ്രസുകാർക്കും ലീഗുകാർക്കും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.)

മാതൃഭൂമി പത്രത്തിലെ സുഡോക്കു സ്ഥിരമായി കളിക്കുന്ന നസ്്‌രിക്കൊപ്പം അവളും സീരിയസ്സായി കുത്തിവരക്കാറുണ്ട്.മായാവിയും ലുട്ടാപ്പിയും അവളുടെ ഇഷ്ടകഥാപാത്രങ്ങളാണ്.നിവിൻ പോളിയെയും ദുൽഖറിനെയുമാണ് കൂടുതൽ ഇഷ്ടം.മമ്മുട്ടിയെയും മോഹൻലാലിനെയും അവൾക്കറിയില്ല.അല്പം ക്ലാസിക്കൽ ടച്ചുള്ള ഗാനങ്ങൾ കേട്ടിരിക്കാനാണ് ഇഷ്ടം.

മുസ്‌ലിംകളെല്ലാത്തവരെയൊന്നും നോക്കരുതെന്ന് പറയുന്നതോ,ബോംബുണ്ടാക്കാൻ ശ്രമിക്കുന്നതോ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പതാക വേണമെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്നു.ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിസഹോദരങ്ങളാണ് എന്നുതുടങ്ങുന്ന പ്രതിജ്ഞയാണ് അവളുടെ പാഠപുസ്തകത്തിന്റെ ആദ്യപേജിലുളളത്.അല്ലെങ്കിലും ഈ കുരുന്നുകളിൽ എന്ത് കുത്തിക്കയറ്റാൻ ആവുമെന്നാണ് നിങ്ങൾ പറയുന്നത്.

 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെന്ന പേരിൽ നേരത്തെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് പൊളിച്ചെഴുതുന്ന രീതി പിന്തുടരുന്നതിനാൽ ഇത്തരം സംരംഭങ്ങൾക്കെതിരെ ചില നീക്കങ്ങൾ നടക്കുന്നതായി ചിലർ സംശയം പ്രകടിപ്പിച്ചു.ബഹുസ്വര സമൂഹത്തിന്റെ ഗുണത്തിന് അത്തരം സ്ഥാപനങ്ങൾ നൽകുന്ന സംഭാവനയെന്താണെന്ന് പറഞ്ഞ്  ആകുലപ്പെടുന്ന വിമർശക മതേതരവാദികളെയൊന്നും കാണുന്നുമില്ല.

അതാത് മതമേധാവികൾ തങ്ങളുടെ ചട്ടക്കൂടിൽ പൊതുവിദ്യാലയങ്ങളെന്ന പേരിൽ നിരവധി സ്ഥാപനങ്ങൾ നാട്ടിൽ കാലങ്ങളായി പ്രവർത്തിപ്പിക്കുന്നുണ്ട്.എല്ലാ വിഭാഗം മതവിശ്വാസികളും കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ധാർമിക വിദ്യാഭ്യാസം നൽകുന്നുമുണ്ട്.മുസ്‌ലിംകൾ മാത്രമല്ല ഇതുചെയ്യുന്നതെന്ന വാദത്തിന് പ്രചാരം നൽകാൻ ആളില്ലെന്ന് മാത്രം.

പൊതുവിദ്യാലയങ്ങളിൽ പഠിച്ചാൽ എല്ലാം തികഞ്ഞുവെന്നാണ് പറയുന്നതെങ്കിൽ എങ്ങനെയാണ് ശംസുദ്ദീൻ പാലത്തിനും ശശികല ടീച്ചർക്കും മുജാഹിദ് ബാ ലുശ്ശേരിക്കും,  ഡോ.എന്‍.ഗോപാലകൃഷ്‌ണഌം ഇത്രയധികം ജനപിന്തുണ കിട്ടുന്നത്.അപകടകരമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും  മതസ്‌പർദ്ധ വളർത്തുന്ന പ്രചാരണങ്ങൾ നടത്തുന്ന യുവാക്കളും മുതിർന്നവരുമൊക്കെ എവിടെനിന്നും പഠിച്ചിറങ്ങിയവരാണ്.പുറമെക്ക് മതേതര കുപ്പായമിട്ട് അടുത്തിടെ മാന്യത കൂടുതലായി കാണിക്കുന്ന മുസ്‌ലിംകൾക്കിടയിലെത്തന്നെ ചില പാരമ്പര്യവാദികളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വളരെ എളുപ്പമാണെന്നാണ് എന്റെ അനുഭവം.ഇതൊക്കെ ഇങ്ങനെ സംഭവിക്കുന്നതിലെ കാരണമെന്താണ്.

മനുഷ്യനെയും നാടിനെയും സ്‌നേഹിക്കാൻ പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾക്ക് മതത്തെ തള്ളിപ്പറയാതെത്തന്നെ നല്ല മതേതരനാവാൻ കഴിയും.കയ്യടി അല്പം കുറവായിരിക്കുമെന്നുമാത്രം.

മതം വിശ്വാസം തന്നെ വേണമെന്നില്ല എന്നവാദമുള്ളവർക്ക് ഇതിനെ പൂർണമായും വിമർശിക്കാൻ അവകാശമുണ്ട്.

മതം അല്പം പഠിക്കാനൊരുങ്ങുമ്പോഴേക്ക് ഭീകരവാദം പറഞ്ഞ് കണ്ണുരുട്ടാനാണ് തീരുമാനമെങ്കിൽ  ഇന്നാട്ടിൽ ആദ്യം അടച്ചുപൂട്ടേണ്ടത് വള്ളിക്കുന്നിലടക്കമുള്ള മദ്രസകളായിരിക്കില്ലേ. അതെന്താ ഇവരൊന്നും അത്രപെട്ടന്ന് പറയാത്തത്്..? 

 നെഹ്്‌റിനും കൂട്ടുകാരും മേൽപറഞ്ഞ സ്‌കൂളിൽ ഊഞ്ഞാലാടുന്നതാണ് പടം.

Facebook link 

https://m.facebook.com/story.php?story_fbid=1203257413071461&id=100001616400259&ref=bookmarks

Thursday 26 February 2015

പെണ്ണ്




ഉടലിൽ നൃത്തവും   
കണ്ണിൽ കാമവും
ഹൃദയത്തിൽ പ്രണയവും
അതാണു സ്വർഗ്ഗത്തിലെ പെണ്ണ് ;
ഞാൻ സ്വർഗ്ഗത്തിലാണ്.




Sunday 1 February 2015

ഒരുതരം പൊക



 മൊത്തം  പൊകയാണ്‌.
   യൂത്ത്‌ കോണ്‍ഗ്രസ്സുകാർ ഹെല്‍ത്ത്‌ സെന്ററിലേക്ക്‌ മാർച്ച്‌ നടത്തി..... !
   യൂത്ത്‌ ലീഗുകാർ വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരെ പൂട്ടിയിട്ടു...... !

ബാർ കോഴയില്‍ ഇനി ക്ലിപ്പൊന്നും ഇറങ്ങാനില്ലെന്ന്‌ നിർമ്മാതാക്കള്‍.
തിരുവനന്തപുരത്ത്‌ ഉപയോഗമില്ലാതെ കിടക്കുന്ന  പോലീസ്‌ചട്ടിത്തൊപ്പികള്‍,ജലപീരങ്കി തുടങ്ങിയവ 
തുരുമ്പ്‌ പിടിക്കുന്നതായി  റിപ്പോർട്ട്‌..... !

ഉളുപ്പില്ലാത്തവരാണ്‌ ഭരിക്കുന്നതെന്ന്‌ പറഞ്ഞ്‌ കുപ്പായം ചുളിയാതെ നിക്ക്‌ണതാണ്‌ ബുദ്ധിയെന്ന്‌ പഴയ വിപ്ലവകാരികള്‍.... !

മാവോയിസ്‌റ്റുകള്‍ ഗ്രൂപ്പ്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തതായി ഫോട്ടോഗ്രാഫർ.... !
ലവന്‍മാർ പറക്കും തളികയിലാണ്‌ സഞ്ചരിക്കാറെന്ന്‌ 

തേങ്ങയിടാന്‍ കയറുന്ന ശിവന്‍ കുട്ടി.... !

പുറത്തിരുന്ന്‌ വലിക്കേണ്‌ടവ ഫ്‌ളാറ്റിലിരുന്ന്‌ വലിക്കുന്നതിനെതിരെ രംഗത്തെത്തുമെന്ന്‌ പഴേ പുകക്കമ്പനി.. !!

 മൊത്തം  പൊകയാണ്‌.

Sunday 23 November 2014

ധീരദേശാഭിമാനിയുടെ സ്മരണയിൽ എ.ആർ .നഗർ പഞ്ചായത്ത്



 *23/11/14-ന് അബ്ദുറഹ്മാൻ സാഹിബിന്റെ ചരമ ദിനത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സ്പെഷൽ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം .  

               അബ്ദുറഹ്മാൻ നഗർ നിവാസികൾക്കിപ്പോഴും ധീരമായ സ്വാതന്ത്ര്യസമര ചരിത്രങ്ങളോട് അടങ്ങാത്ത ആവേശമാണ്. തങ്ങളുടെ ഗ്രാമത്തിന്റെ പേരുതന്നെ അബ്ദുറഹ്മാൻ നഗർ (എ.ആർ.നഗർ ) എന്നാക്കി മാറ്റിയവരാണവർ.

                     മലപ്പുറം ജില്ലയിലെ കൊടുവായൂർ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പിന്നീട് അബ്ദുറഹ്മാൻ നഗർ എന്നറിയപ്പെട്ട് തുടങ്ങിയത്.സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ്‌  അബ്ദുറഹ്മാൻ സാഹിബിന് കൊടുവായൂർ പ്രദേശവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മലബാറിലെ മാപ്പിളമാരെ ദേശീയ പ്രസ്ഥാനങ്ങളു മായി കൂടുതൽ അടുപ്പിച്ചു നിർത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമരമുഖത്തേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് അബ്ദുറഹ്മാൻ സാഹിബായിരുന്നു. "മാപ്പിളനാട്" എന്ന പ്രയോഗം തന്നെ മലയാളഭാഷക്ക് സംഭാവന ചെയ്തത് സാഹിബായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത് ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളി കളിലെ ജനസാമാന്യത്തെ തിരിച്ചറിയാൻ ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

                             

 കൊടുവായൂരിലെ കോണ്ഗ്രസ്സിന്റെ സ്ഥാപക പ്രസിഡണ്ടും മാതൃഭൂമി,  പത്രത്തിന്റെ പ്രചാരകനുമായിരുന്ന   പി.പി.സി മുഹമ്മദ്‌ സാഹിബ് ,അബ്ദുറഹ്മാൻ സാഹിബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ഈ ബന്ധം സാഹിബിനെ കൊടുവായൂരുമായി കൂടുതൽ അടുപ്പിക്കുന്നതിനും തന്റെ പ്രവർത്തന വീഥിയിലെ പ്രധാനപ്പെട്ട ഒരിടമായി കാണുന്നതിനും കാരണമായി.കൊടുവായൂർ ദേശത്തോട് ചേർന്നുള്ള മമ്പുത്തെ  സയ്യിദ് കുടുംബത്തിലെ സയ്യിദലി തങ്ങളുമായി അടുത്തബന്ധവും സാഹിബിനുണ്ടായിരുന്നു. മമ്പുറം സയ്യിദുമാരെ നാടുകടത്തിയ നടപടിയോട് കടുത്ത അമർഷമുണ്ടായിരുന്ന അബ്ദുറഹ്മാൻ സാഹിബ് സയ്യിദ് കുടുംബത്തെ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു.

                       അബ്ദുറഹ്മാൻ സാഹിബിന്റെ സമകാലികരായിരുന്ന മൊയ്തു മൗലവി,കെ.മാധവ മേനോൻ,കുട്ടിമാളുഅമ്മ, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവരൊക്കെ അക്കാലത്ത് കൊടുവായൂരുമായി നിത്യവും ബന്ധപ്പെട്ടിരുന്ന ആളുകളായിരുന്നു.അതുകൊണ്ട്തന്നെ അവിടം കോണ്‍ഗ്രസ്സിന് നല്ല വളക്കൂറുള്ള മണ്ണായിരുന്നു.

                         കൊടുവായൂരിലെ കോണ്ഗ്രസ്സ് നേതാവും എ.ആർ.നഗർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന വി.അഹമ്മദ്‌ ആസാദിന്റെ ശ്രമഫലമായി 1962-ൽ മന്ത്രിയും അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യനുമായിരുന്ന പി.പി.ഉമ്മർ കോയയാണ് കൊടുവായൂരിന്റെ പേര് മാറ്റി അബ്ദുറഹ്മാൻ നഗർ  എന്നാക്കിയുള്ള ഉത്തരവിറക്കിയത് കൊടുവായൂരുകാരുടെ പോസ്റ്റാഫീസായിരുന്ന വി.കെ.പടി പോസ്റ്റാഫീസിന്റെ പേരും പിന്നീട് അബ്ദുറഹ്മാൻ നഗർ പോസ്റ്റാഫീസ് എന്നാക്കി മാറ്റി.

                            ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന പഞ്ചായത്ത് എന്ന അപൂർവ്വ നേട്ടവും എ.ആർ.നഗറിനുണ്ട്. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് എന്നത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ നാമമായിരുന്നു.അദ്ദേഹവുമായുള്ള സംസാരങ്ങൾ മിക്കപ്പോഴും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് വാക്ക് തർക്കങ്ങളുടെ മൂർച്ചയിൽ പരിക്ക് പറ്റുന്ന സംഭവങ്ങളായിരുന്നു.ഒരിക്കൽ സയ്യിദലി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ബ്രിട്ടീഷ് ഡി.എസ്.പി-യുമായി സംസാരിക്കുന്നതിനിടയിൽ  "നീ ജയിൽ കണ്ടിട്ടുണ്ടോ ?"  എന്ന ചോദ്യത്തിന് "ഞാൻ കിടന്ന ജയിലുകളുടെ പേരുകൾ നീ കേട്ടിട്ടുണ്ടോ ?" എന്നാണ്‌ സാഹിബ് തിരിച്ചു ചോദിച്ചത്.

                            ദേശീയ മുസ്ലിം എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ ആവേശം നെഞ്ചിലേറ്റിയ ജനങ്ങളിപ്പോഴും എ.ആർ.നഗറിലുണ്ട്.ധീരദേശാഭിമാനിയുടെ ഓർമ്മ ഇവിടത്തുകാർക്കിപ്പോഴും  ആവേശം നിറക്കുന്ന ചാലക ശക്തിയായി തുടരുന്നു.   



                                               
      

Tuesday 21 October 2014

കിറുക്ക്




ചുറ്റിലും പരിമിധികളുടെ മതിൽകെട്ടുകളുണ്ടെന്ന്  
നാട്ടുനടപ്പുകളെന്നെ ബോധിപ്പിച്ചു.

മതിലുകൾ മനുഷ്യനിർമ്മിതിയാണെന്ന ബോധ്യം
 എന്നെയൊരു തികഞ്ഞ വിശ്വാസിയാക്കി....!

മതമെനിക്കു ലഹരിയാണ്,
തിരിച്ചും...!

എനിക്കിനിയും ജീവിക്കണം.
പ്രണയിച്ച്‌ കൊതിതീർന്നിട്ടില്ലെനിക്ക്‌.

എന്റെ ചങ്ങാത്തങ്ങൾക്ക്
  പരിധിവെച്ചിട്ടില്ല.

വഴക്കും വക്കാണവും 
എന്റെ കൂടെപ്പിറപ്പുകളാണ്.

തോൽവിയും, പ്രതീക്ഷകളും 
അവയെന്റെ വിധികളാണ്.

അവളുടെ ഇളം  മേനിയിൽ
മാൻകിടാവിൻറെ കിതപ്പുള്ള
ചിത്രം വരക്കും ഞാൻ,
അതുമാത്രമാണ് എൻറെ ഒരേയൊരു വര.

ഞാനുമിവിടെ   ലഹളയുണ്ടാക്കും,
അതെന്റെ അവകാശമാണ്.


കിറുക്കാണെന്നറിഞ്ഞിട്ടും
എനിക്കെപ്പോഴും തലകുത്തിനിൽക്കാനാണിഷ്ടം.  




Thursday 9 October 2014

നിലപാട്


* 2014-ലെ ലോകസഭ തെരഞ്ഞടുപ്പ് കാലത്തുനിന്നും 


                      


പ്രചരണ ഭാഗമായി ഇന്ന് ജമാഅത്തെ ഇസ്ലാമിക്കാരാണ് വോട്ട് തേടി രാവിലെത്തന്നെ വീട്ടിലെത്തിയത്.

വോട്ടഭ്യർത്ഥിച്ച അവരോട് ഞാനൊരു സാങ്കല്പിക ചോദ്യം ചോദിച്ചു.
(ജമാഅത്തെ ഇസ്ലാമിക്കാരോട് സാങ്കല്പിക ചോദ്യങ്ങൾ ചോദിക്കാനേ നിർവാഹമുള്ളൂ ...!) . ജമാഅത്തെ ഇസ്ലാമിക്കാർ പൊന്നാനിയിൽ നിന്നും മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥി ജയിച്ചു കയറി ഡൽഹിലെത്തിയാൽ കേന്ദ്രത്തിൽ ഭരണം നടത്താൻ ആരെ പിന്തുണക്കും എന്നായിരുന്നു ചോദ്യം ..

അതിനെനിക്ക് ആദ്യം കിട്ടിയ മറുപടി ഒരു എം ,പിക്ക് ഏതെങ്കിലും സർക്കാരിനെ പിന്തുണക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല എന്നാണ് ...! അംബേദ്ക്കർ എഴുതിയ ഭരണഘടന ഞാനിതുവരെ വായിച്ചിട്ടില്ലാത്തതിനാൽ ഞാൻ തലകുലുക്കി സമ്മതിച്ചു .

കോണ്‍ഗ്രസ്സ് നേതൃത്വം നൽകുന്ന UPA യെ പിന്തുണക്കുമോ എന്ന് ചോദിച്ചപ്പൊ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും ജയിലിലടച്ച ഒന്നര ലക്ഷം ആളുകളുടെ കണക്ക് പറഞ്ഞു ...

ഗുജറാത്ത് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വവാദിയുമായ നരേന്ദ്ര മോഡിയെ പിന്തുണക്കുമോ എന്നാരാഞ്ഞപ്പൊ അതിനെന്താ കുഴപ്പം എന്നാണു തിരിച്ചു ചോദിച്ചത് ..!

ഇനിയതല്ല പ്രകാശ് കാരാട്ട് സ്വപ്നം കാണുന്ന മൂന്നാം മുന്നണിക്ക്‌ പിന്തുണ നൽകുമോ എന്നതിന് അതിപ്പൊത്തന്നെ പറയേണ്ടുന്ന കാര്യമല്ല എന്ന മറുപടിയും കിട്ടി .

പ്രത്യേകിച്ചൊരു ദേശീയ കാഴ്ച്ചപ്പാടും പുറത്തു പറയാതെ പിന്നെന്തിനാണ് ഇവിടെ നിങ്ങൾ മത്സരിക്കുന്നതെന്ന് ചോദിച്ചപ്പൊ പൊന്നാനിയിൽ ഞങ്ങൾക്ക് രണ്ടായിരം വോട്ടുണ്ട് അത് ചിലയാളുകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണെന്ന് പറഞ്ഞു ....!! അവർ തങ്ങളുടെ ചിഹ്നമായി തെരഞ്ഞടുത്തിരിക്കുന്നത് ഗ്യാസ് സിലിണ്ടറാണെന്ന  വിവരവും അതിനിടക്ക് എന്നെ ഓർമ്മപ്പെടുത്തിയിരുന്നു....!    

കനത്ത ചൂടിൽ പ്രചരണത്തിനറങ്ങിയ പ്രിയ സുഹൃത്തുക്കളെ അല്പം വെള്ളം കുടിക്കാൻ നിർബന്ധിച്ചപ്പൊ ഇനിയും ഒരുപാട് വീടുകളിൽ എത്താനുണ്ടെന്ന് പറഞ്ഞു അവർ അടുത്തയാളെ ലക്ഷ്യമാക്കി നടന്നു .

അതേ സമയം തൊട്ടുടുത്ത വീട്ടിൽ ഒരു വണ്ടി നിറയെ ഗ്യാസ് സിലിണ്ടറുകളുമായി ഗ്യാസ് ഏജൻസിക്കാരൻ വന്നു നിന്നു ... ചായിപ്പിനടുത്ത് ഒതുക്കി വെച്ചിരുന്ന കാലി സിലിണ്ടെറെടുത്ത് വണ്ടിയിലേക്ക് നിസ്സാരമായൊരേറെറിഞ്ഞു ... ഒരുപാട്‌ സിലിണ്ടറുകൾക്കിടയിൽ അതിന് ഒതുങ്ങാൻ പറ്റിയൊരിടത്ത് അത് കൃത്യമായി ഒതുങ്ങി നിന്നു. അത്രയും നേരം ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് വാതിലിനടുത്ത് നിന്നിരുന്ന ഭാര്യ പല്ല് കാണിക്കാതെ ഒന്ന് ചിരിച്ച് അകത്തേക്ക് പോയി .

വര





ആശയം വരക്കാനായി ചുമർക്കിട്ടിയ
ചിത്രകാരനാണു ഞാനിപ്പോൾ.
നീ തന്ന മഷിക്കൂട്ടുകളൊക്കെ സമാസമം ചേർത്തപ്പോൾ
എന്റെ മാസ്റ്റർപീസായി....?!
വരകൾക്കൊക്കെയൊടുക്കം
നിന്റെ ഛായ..!
ഓരോ ഫ്രൈമും എന്നെനോക്കി
പ്രണയം സംസാരിക്കുന്നു,
ഞാനതൊക്കെ എന്റെ ചിതയൊരുക്കാനായി
കരുതിവെച്ചിട്ടുണ്ട്‌.
ഞാൻ ചരിത്രമാവുന്നത്‌
നിന്നെപുൽകിയാവണമെന്നതെന്റെയാശ.

Thursday 2 October 2014

ഷാപ്പ്‌



സമരം തീർന്നു; 
ഷാപ്പ്‌ പൂട്ടി.*

പൂട്ടാനുപയോഗിച്ച താഴിക്ക്‌
പലനിറങ്ങള്‍. 
അതുവാങ്ങിച്ച കടകളും
വെവ്വേറെയാണെന്ന് ആഹ്ലാദക്കാർ. 

ഷട്ടറുകള്‍ താഴ്‌ത്തുന്നേരമുണ്ടായ ഒച്ചകളെക്കുറിച്ചാണ്‌ 
ഓരോരുത്തരും അവകാശം പറഞ്ഞത്‌. 

വീതംവെക്കാന്‍ അവർക്ക്‌ കിട്ടിയത്‌ കുടിയന്‍മാരായ തെമ്മാടികളെയാണല്ലോ;
മുദ്രാവാക്യങ്ങള്‍ക്ക്‌ ഉശിര്‌ കൂടും! 

പഴയ മാനിഫെസ്‌റ്റോ കയ്യിലുള്ളവർ
മൗനം  നോറ്റു...? 
അവർക്കിനിയും 'കിക്ക്‌' മാറിയിട്ടില്ലത്രെ! 
ചില ബ്രാന്‍ഡുകള്‍ അങ്ങനെയാണെന്നത്‌ അനുഭവം.  

വിഷയം മദ്യമാണെന്നറിഞ്ഞിട്ടായിരിക്കാം
കുടിയന്‍മാരായ സാംസ്‌കാരിക നായകർക്കും മിണ്‌ടാന്‍ പേടി. 

മടിയില്‍ കനമില്ലാത്ത പാവം കുടിയന്‍മാർ, 
തെമ്മാടികള്‍ .
അവർക്കായി ശബ്‌ദങ്ങളൊന്നും പൊന്തിയില്ല.
ഇനിയവർ അല്‌പം ദൂരം മാറിനടന്ന്‌
ലഹരിക്കരികിലെത്തും. 

ബഹളങ്ങള്‍ നിലച്ചു,
അടുത്തൊരു ലഹരി
ഞരമ്പുകളിലെത്തുന്നത്‌ വരെ. 

സമരം തീർന്നു;
ഷാപ്പ്‌ പൂട്ടി.


(* പൂട്ടിയത്‌ പരപ്പനങ്ങാടിയിലെ മദ്യഷാപ്പ്).

Saturday 13 September 2014

ചൂണ്ടുവിരൽ



ചൂണ്ടുവിരൽ അയാൾ ചൂണ്ടാൻ ഉപയോഗിക്കാറില്ല. 
തള്ളവിരലിന്റെ ഓരം പറ്റിനിൽക്കുന്ന ചൂണ്ടുവിരലിനെ അവളോർമ്മിപ്പിച്ചപ്പോൾ
അയാളാദ്യം തന്നിലേക്കു നോക്കി.

ചൂണ്ടുവിരലൊരു സാക്ഷിയാണു.
ജീവിതത്തെ പച്ചയായി കൊന്നപ്പോൾ
അയാളിലെ തോന്ന്യാസിയെ ചൂണ്ടിക്കാണിച്ചവൻ

ചിന്തകളുടെ സംഘർഷം കോപ്പുകൂട്ടിയപ്പോൾ
അയാൾ ലഹരിക്കടിമയായി.
ലഹരി കൊന്നു തള്ളിയപ്പോഴും ചൂണ്ടുവിരലിനു ജീവനുണ്ടായിരുന്നു.
അതെയാളെത്തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു...?!

അമർഷം അയാളിൽ സ്‌ഫോടനം തീർത്തതുപക്ഷെ ചൂണ്ടുവിരലറിഞ്ഞില്ല.
ചുറ്റുപാടുകൾ നോക്കിയപ്പോൾ മറ്റനേകം ചൂണ്ടുവിരലുകൾ ചൂണ്ടിനിൽക്കുന്നുണ്ട്‌.
അതൊന്നും പക്ഷെ ചൂണ്ടേണ്ട ദിശയിലേക്കൊന്നുമല്ല തിരിഞ്ഞുനിൽക്കുന്നത്‌
ചൂണ്ടിക്കാണിക്കാൻ ആവോളം ഉള്ളേടത്ത്‌ ചൂണ്ടുവിരലുകൾ എണ്ണത്തിൽ കുറവ്‌ കാണിക്കുന്നു

ഉറച്ചൊരു നിൽപിനു ചൂണ്ടുവിരലിന്റെ താങ്ങയാൾക്കു ലഭിക്കുന്നില്ല.
മരണം വന്നു വിളിച്ചപ്പോൾ മുകളിലേക്ക്‌ വിരൽ ചൂണ്ടി ദൈവത്തെ
ചോദ്യം ചെയ്താണു കീഴടങ്ങിയത്‌...!