Sunday 23 November 2014

ധീരദേശാഭിമാനിയുടെ സ്മരണയിൽ എ.ആർ .നഗർ പഞ്ചായത്ത്



 *23/11/14-ന് അബ്ദുറഹ്മാൻ സാഹിബിന്റെ ചരമ ദിനത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സ്പെഷൽ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം .  

               അബ്ദുറഹ്മാൻ നഗർ നിവാസികൾക്കിപ്പോഴും ധീരമായ സ്വാതന്ത്ര്യസമര ചരിത്രങ്ങളോട് അടങ്ങാത്ത ആവേശമാണ്. തങ്ങളുടെ ഗ്രാമത്തിന്റെ പേരുതന്നെ അബ്ദുറഹ്മാൻ നഗർ (എ.ആർ.നഗർ ) എന്നാക്കി മാറ്റിയവരാണവർ.

                     മലപ്പുറം ജില്ലയിലെ കൊടുവായൂർ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പിന്നീട് അബ്ദുറഹ്മാൻ നഗർ എന്നറിയപ്പെട്ട് തുടങ്ങിയത്.സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ്‌  അബ്ദുറഹ്മാൻ സാഹിബിന് കൊടുവായൂർ പ്രദേശവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മലബാറിലെ മാപ്പിളമാരെ ദേശീയ പ്രസ്ഥാനങ്ങളു മായി കൂടുതൽ അടുപ്പിച്ചു നിർത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമരമുഖത്തേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് അബ്ദുറഹ്മാൻ സാഹിബായിരുന്നു. "മാപ്പിളനാട്" എന്ന പ്രയോഗം തന്നെ മലയാളഭാഷക്ക് സംഭാവന ചെയ്തത് സാഹിബായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത് ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളി കളിലെ ജനസാമാന്യത്തെ തിരിച്ചറിയാൻ ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

                             

 കൊടുവായൂരിലെ കോണ്ഗ്രസ്സിന്റെ സ്ഥാപക പ്രസിഡണ്ടും മാതൃഭൂമി,  പത്രത്തിന്റെ പ്രചാരകനുമായിരുന്ന   പി.പി.സി മുഹമ്മദ്‌ സാഹിബ് ,അബ്ദുറഹ്മാൻ സാഹിബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ഈ ബന്ധം സാഹിബിനെ കൊടുവായൂരുമായി കൂടുതൽ അടുപ്പിക്കുന്നതിനും തന്റെ പ്രവർത്തന വീഥിയിലെ പ്രധാനപ്പെട്ട ഒരിടമായി കാണുന്നതിനും കാരണമായി.കൊടുവായൂർ ദേശത്തോട് ചേർന്നുള്ള മമ്പുത്തെ  സയ്യിദ് കുടുംബത്തിലെ സയ്യിദലി തങ്ങളുമായി അടുത്തബന്ധവും സാഹിബിനുണ്ടായിരുന്നു. മമ്പുറം സയ്യിദുമാരെ നാടുകടത്തിയ നടപടിയോട് കടുത്ത അമർഷമുണ്ടായിരുന്ന അബ്ദുറഹ്മാൻ സാഹിബ് സയ്യിദ് കുടുംബത്തെ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു.

                       അബ്ദുറഹ്മാൻ സാഹിബിന്റെ സമകാലികരായിരുന്ന മൊയ്തു മൗലവി,കെ.മാധവ മേനോൻ,കുട്ടിമാളുഅമ്മ, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവരൊക്കെ അക്കാലത്ത് കൊടുവായൂരുമായി നിത്യവും ബന്ധപ്പെട്ടിരുന്ന ആളുകളായിരുന്നു.അതുകൊണ്ട്തന്നെ അവിടം കോണ്‍ഗ്രസ്സിന് നല്ല വളക്കൂറുള്ള മണ്ണായിരുന്നു.

                         കൊടുവായൂരിലെ കോണ്ഗ്രസ്സ് നേതാവും എ.ആർ.നഗർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന വി.അഹമ്മദ്‌ ആസാദിന്റെ ശ്രമഫലമായി 1962-ൽ മന്ത്രിയും അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യനുമായിരുന്ന പി.പി.ഉമ്മർ കോയയാണ് കൊടുവായൂരിന്റെ പേര് മാറ്റി അബ്ദുറഹ്മാൻ നഗർ  എന്നാക്കിയുള്ള ഉത്തരവിറക്കിയത് കൊടുവായൂരുകാരുടെ പോസ്റ്റാഫീസായിരുന്ന വി.കെ.പടി പോസ്റ്റാഫീസിന്റെ പേരും പിന്നീട് അബ്ദുറഹ്മാൻ നഗർ പോസ്റ്റാഫീസ് എന്നാക്കി മാറ്റി.

                            ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന പഞ്ചായത്ത് എന്ന അപൂർവ്വ നേട്ടവും എ.ആർ.നഗറിനുണ്ട്. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് എന്നത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ നാമമായിരുന്നു.അദ്ദേഹവുമായുള്ള സംസാരങ്ങൾ മിക്കപ്പോഴും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് വാക്ക് തർക്കങ്ങളുടെ മൂർച്ചയിൽ പരിക്ക് പറ്റുന്ന സംഭവങ്ങളായിരുന്നു.ഒരിക്കൽ സയ്യിദലി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ബ്രിട്ടീഷ് ഡി.എസ്.പി-യുമായി സംസാരിക്കുന്നതിനിടയിൽ  "നീ ജയിൽ കണ്ടിട്ടുണ്ടോ ?"  എന്ന ചോദ്യത്തിന് "ഞാൻ കിടന്ന ജയിലുകളുടെ പേരുകൾ നീ കേട്ടിട്ടുണ്ടോ ?" എന്നാണ്‌ സാഹിബ് തിരിച്ചു ചോദിച്ചത്.

                            ദേശീയ മുസ്ലിം എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ ആവേശം നെഞ്ചിലേറ്റിയ ജനങ്ങളിപ്പോഴും എ.ആർ.നഗറിലുണ്ട്.ധീരദേശാഭിമാനിയുടെ ഓർമ്മ ഇവിടത്തുകാർക്കിപ്പോഴും  ആവേശം നിറക്കുന്ന ചാലക ശക്തിയായി തുടരുന്നു.   



                                               
      

Tuesday 21 October 2014

കിറുക്ക്




ചുറ്റിലും പരിമിധികളുടെ മതിൽകെട്ടുകളുണ്ടെന്ന്  
നാട്ടുനടപ്പുകളെന്നെ ബോധിപ്പിച്ചു.

മതിലുകൾ മനുഷ്യനിർമ്മിതിയാണെന്ന ബോധ്യം
 എന്നെയൊരു തികഞ്ഞ വിശ്വാസിയാക്കി....!

മതമെനിക്കു ലഹരിയാണ്,
തിരിച്ചും...!

എനിക്കിനിയും ജീവിക്കണം.
പ്രണയിച്ച്‌ കൊതിതീർന്നിട്ടില്ലെനിക്ക്‌.

എന്റെ ചങ്ങാത്തങ്ങൾക്ക്
  പരിധിവെച്ചിട്ടില്ല.

വഴക്കും വക്കാണവും 
എന്റെ കൂടെപ്പിറപ്പുകളാണ്.

തോൽവിയും, പ്രതീക്ഷകളും 
അവയെന്റെ വിധികളാണ്.

അവളുടെ ഇളം  മേനിയിൽ
മാൻകിടാവിൻറെ കിതപ്പുള്ള
ചിത്രം വരക്കും ഞാൻ,
അതുമാത്രമാണ് എൻറെ ഒരേയൊരു വര.

ഞാനുമിവിടെ   ലഹളയുണ്ടാക്കും,
അതെന്റെ അവകാശമാണ്.


കിറുക്കാണെന്നറിഞ്ഞിട്ടും
എനിക്കെപ്പോഴും തലകുത്തിനിൽക്കാനാണിഷ്ടം.  




Thursday 9 October 2014

നിലപാട്


* 2014-ലെ ലോകസഭ തെരഞ്ഞടുപ്പ് കാലത്തുനിന്നും 


                      


പ്രചരണ ഭാഗമായി ഇന്ന് ജമാഅത്തെ ഇസ്ലാമിക്കാരാണ് വോട്ട് തേടി രാവിലെത്തന്നെ വീട്ടിലെത്തിയത്.

വോട്ടഭ്യർത്ഥിച്ച അവരോട് ഞാനൊരു സാങ്കല്പിക ചോദ്യം ചോദിച്ചു.
(ജമാഅത്തെ ഇസ്ലാമിക്കാരോട് സാങ്കല്പിക ചോദ്യങ്ങൾ ചോദിക്കാനേ നിർവാഹമുള്ളൂ ...!) . ജമാഅത്തെ ഇസ്ലാമിക്കാർ പൊന്നാനിയിൽ നിന്നും മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥി ജയിച്ചു കയറി ഡൽഹിലെത്തിയാൽ കേന്ദ്രത്തിൽ ഭരണം നടത്താൻ ആരെ പിന്തുണക്കും എന്നായിരുന്നു ചോദ്യം ..

അതിനെനിക്ക് ആദ്യം കിട്ടിയ മറുപടി ഒരു എം ,പിക്ക് ഏതെങ്കിലും സർക്കാരിനെ പിന്തുണക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല എന്നാണ് ...! അംബേദ്ക്കർ എഴുതിയ ഭരണഘടന ഞാനിതുവരെ വായിച്ചിട്ടില്ലാത്തതിനാൽ ഞാൻ തലകുലുക്കി സമ്മതിച്ചു .

കോണ്‍ഗ്രസ്സ് നേതൃത്വം നൽകുന്ന UPA യെ പിന്തുണക്കുമോ എന്ന് ചോദിച്ചപ്പൊ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും ജയിലിലടച്ച ഒന്നര ലക്ഷം ആളുകളുടെ കണക്ക് പറഞ്ഞു ...

ഗുജറാത്ത് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വവാദിയുമായ നരേന്ദ്ര മോഡിയെ പിന്തുണക്കുമോ എന്നാരാഞ്ഞപ്പൊ അതിനെന്താ കുഴപ്പം എന്നാണു തിരിച്ചു ചോദിച്ചത് ..!

ഇനിയതല്ല പ്രകാശ് കാരാട്ട് സ്വപ്നം കാണുന്ന മൂന്നാം മുന്നണിക്ക്‌ പിന്തുണ നൽകുമോ എന്നതിന് അതിപ്പൊത്തന്നെ പറയേണ്ടുന്ന കാര്യമല്ല എന്ന മറുപടിയും കിട്ടി .

പ്രത്യേകിച്ചൊരു ദേശീയ കാഴ്ച്ചപ്പാടും പുറത്തു പറയാതെ പിന്നെന്തിനാണ് ഇവിടെ നിങ്ങൾ മത്സരിക്കുന്നതെന്ന് ചോദിച്ചപ്പൊ പൊന്നാനിയിൽ ഞങ്ങൾക്ക് രണ്ടായിരം വോട്ടുണ്ട് അത് ചിലയാളുകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണെന്ന് പറഞ്ഞു ....!! അവർ തങ്ങളുടെ ചിഹ്നമായി തെരഞ്ഞടുത്തിരിക്കുന്നത് ഗ്യാസ് സിലിണ്ടറാണെന്ന  വിവരവും അതിനിടക്ക് എന്നെ ഓർമ്മപ്പെടുത്തിയിരുന്നു....!    

കനത്ത ചൂടിൽ പ്രചരണത്തിനറങ്ങിയ പ്രിയ സുഹൃത്തുക്കളെ അല്പം വെള്ളം കുടിക്കാൻ നിർബന്ധിച്ചപ്പൊ ഇനിയും ഒരുപാട് വീടുകളിൽ എത്താനുണ്ടെന്ന് പറഞ്ഞു അവർ അടുത്തയാളെ ലക്ഷ്യമാക്കി നടന്നു .

അതേ സമയം തൊട്ടുടുത്ത വീട്ടിൽ ഒരു വണ്ടി നിറയെ ഗ്യാസ് സിലിണ്ടറുകളുമായി ഗ്യാസ് ഏജൻസിക്കാരൻ വന്നു നിന്നു ... ചായിപ്പിനടുത്ത് ഒതുക്കി വെച്ചിരുന്ന കാലി സിലിണ്ടെറെടുത്ത് വണ്ടിയിലേക്ക് നിസ്സാരമായൊരേറെറിഞ്ഞു ... ഒരുപാട്‌ സിലിണ്ടറുകൾക്കിടയിൽ അതിന് ഒതുങ്ങാൻ പറ്റിയൊരിടത്ത് അത് കൃത്യമായി ഒതുങ്ങി നിന്നു. അത്രയും നേരം ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് വാതിലിനടുത്ത് നിന്നിരുന്ന ഭാര്യ പല്ല് കാണിക്കാതെ ഒന്ന് ചിരിച്ച് അകത്തേക്ക് പോയി .

വര





ആശയം വരക്കാനായി ചുമർക്കിട്ടിയ
ചിത്രകാരനാണു ഞാനിപ്പോൾ.
നീ തന്ന മഷിക്കൂട്ടുകളൊക്കെ സമാസമം ചേർത്തപ്പോൾ
എന്റെ മാസ്റ്റർപീസായി....?!
വരകൾക്കൊക്കെയൊടുക്കം
നിന്റെ ഛായ..!
ഓരോ ഫ്രൈമും എന്നെനോക്കി
പ്രണയം സംസാരിക്കുന്നു,
ഞാനതൊക്കെ എന്റെ ചിതയൊരുക്കാനായി
കരുതിവെച്ചിട്ടുണ്ട്‌.
ഞാൻ ചരിത്രമാവുന്നത്‌
നിന്നെപുൽകിയാവണമെന്നതെന്റെയാശ.

Thursday 2 October 2014

ഷാപ്പ്‌



സമരം തീർന്നു; 
ഷാപ്പ്‌ പൂട്ടി.*

പൂട്ടാനുപയോഗിച്ച താഴിക്ക്‌
പലനിറങ്ങള്‍. 
അതുവാങ്ങിച്ച കടകളും
വെവ്വേറെയാണെന്ന് ആഹ്ലാദക്കാർ. 

ഷട്ടറുകള്‍ താഴ്‌ത്തുന്നേരമുണ്ടായ ഒച്ചകളെക്കുറിച്ചാണ്‌ 
ഓരോരുത്തരും അവകാശം പറഞ്ഞത്‌. 

വീതംവെക്കാന്‍ അവർക്ക്‌ കിട്ടിയത്‌ കുടിയന്‍മാരായ തെമ്മാടികളെയാണല്ലോ;
മുദ്രാവാക്യങ്ങള്‍ക്ക്‌ ഉശിര്‌ കൂടും! 

പഴയ മാനിഫെസ്‌റ്റോ കയ്യിലുള്ളവർ
മൗനം  നോറ്റു...? 
അവർക്കിനിയും 'കിക്ക്‌' മാറിയിട്ടില്ലത്രെ! 
ചില ബ്രാന്‍ഡുകള്‍ അങ്ങനെയാണെന്നത്‌ അനുഭവം.  

വിഷയം മദ്യമാണെന്നറിഞ്ഞിട്ടായിരിക്കാം
കുടിയന്‍മാരായ സാംസ്‌കാരിക നായകർക്കും മിണ്‌ടാന്‍ പേടി. 

മടിയില്‍ കനമില്ലാത്ത പാവം കുടിയന്‍മാർ, 
തെമ്മാടികള്‍ .
അവർക്കായി ശബ്‌ദങ്ങളൊന്നും പൊന്തിയില്ല.
ഇനിയവർ അല്‌പം ദൂരം മാറിനടന്ന്‌
ലഹരിക്കരികിലെത്തും. 

ബഹളങ്ങള്‍ നിലച്ചു,
അടുത്തൊരു ലഹരി
ഞരമ്പുകളിലെത്തുന്നത്‌ വരെ. 

സമരം തീർന്നു;
ഷാപ്പ്‌ പൂട്ടി.


(* പൂട്ടിയത്‌ പരപ്പനങ്ങാടിയിലെ മദ്യഷാപ്പ്).

Saturday 13 September 2014

ചൂണ്ടുവിരൽ



ചൂണ്ടുവിരൽ അയാൾ ചൂണ്ടാൻ ഉപയോഗിക്കാറില്ല. 
തള്ളവിരലിന്റെ ഓരം പറ്റിനിൽക്കുന്ന ചൂണ്ടുവിരലിനെ അവളോർമ്മിപ്പിച്ചപ്പോൾ
അയാളാദ്യം തന്നിലേക്കു നോക്കി.

ചൂണ്ടുവിരലൊരു സാക്ഷിയാണു.
ജീവിതത്തെ പച്ചയായി കൊന്നപ്പോൾ
അയാളിലെ തോന്ന്യാസിയെ ചൂണ്ടിക്കാണിച്ചവൻ

ചിന്തകളുടെ സംഘർഷം കോപ്പുകൂട്ടിയപ്പോൾ
അയാൾ ലഹരിക്കടിമയായി.
ലഹരി കൊന്നു തള്ളിയപ്പോഴും ചൂണ്ടുവിരലിനു ജീവനുണ്ടായിരുന്നു.
അതെയാളെത്തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു...?!

അമർഷം അയാളിൽ സ്‌ഫോടനം തീർത്തതുപക്ഷെ ചൂണ്ടുവിരലറിഞ്ഞില്ല.
ചുറ്റുപാടുകൾ നോക്കിയപ്പോൾ മറ്റനേകം ചൂണ്ടുവിരലുകൾ ചൂണ്ടിനിൽക്കുന്നുണ്ട്‌.
അതൊന്നും പക്ഷെ ചൂണ്ടേണ്ട ദിശയിലേക്കൊന്നുമല്ല തിരിഞ്ഞുനിൽക്കുന്നത്‌
ചൂണ്ടിക്കാണിക്കാൻ ആവോളം ഉള്ളേടത്ത്‌ ചൂണ്ടുവിരലുകൾ എണ്ണത്തിൽ കുറവ്‌ കാണിക്കുന്നു

ഉറച്ചൊരു നിൽപിനു ചൂണ്ടുവിരലിന്റെ താങ്ങയാൾക്കു ലഭിക്കുന്നില്ല.
മരണം വന്നു വിളിച്ചപ്പോൾ മുകളിലേക്ക്‌ വിരൽ ചൂണ്ടി ദൈവത്തെ
ചോദ്യം ചെയ്താണു കീഴടങ്ങിയത്‌...!